Popular Posts

Wednesday, August 23, 2017

പോലീസ് ചെക്കിങ്

ഒന്നാം ഭാഗം
-------------
കാഞ്ഞിരപ്പള്ളിയിലേക്ക് ഉള്ള യാത്രയിൽ ആണ്  പോലീസ് ഈ വാരത്തിൽ ആദ്യം തടയുന്നത്.  സാധാരണ വാഹനത്തിൽ ഉമ്മയും ഇത്തയും ( സ്ത്രീകളെ )  കണ്ടാൽ പൊക്കോളാൻ പറയുന്നതാണ്. എന്നാൽ അതിൽ നിന്നും വിഭിന്നമായി ലൈസൻസ് കാണിക്കാൻ പറഞ്ഞു.  ലൈസൻസ് ഉണ്ട് എന്ന് പറഞ്ഞു ലൈസൻസ് എടുക്കാൻ തുനിഞ്ഞപ്പോൾ പോയിക്കോ എന്ന് പറഞ്ഞു.

രണ്ടാം ഭാഗം
--------------
ഇക്കയെ വിളിച്ച് കൊണ്ട് എയർപോർട്ടിൽ നിന്നും വീട്ടിലേക്കുള്ള യാത്രയിലാണ് രണ്ടാമത്തെ വഴി തടയൽ. എവിടെപ്പോയിരുന്നു..? എന്തിനു പോയിരുന്നു..? ലൈസൻസുണ്ടോ..? അഡ്രസ് പറയാനും പറഞ്ഞു അഡ്രസും മൊബൈൽ നമ്പറും എഴുതിയെടുത്തു പൊക്കോളാൻ പറഞ്ഞു

മൂന്നാം ഭാഗം
--------------
വീട്ടിൽനിന്ന് ഈരാറ്റുപേട്ടയിലേക്ക് ഉള്ള യാത്രയിൽ അൽമനാർ സ്കൂളിന്റെ താഴ്ഭാഗത്തു പോലീസ്. അവിടെ എത്തുബോൾ ദൂരെ നിന്നു കണ്ടു തിരിച്ചു പോവുകയ സാധാരണ. ഇത്തവണ തിരിക്കാൻ കഴിയുന്നതിനു അപ്പുറത്തേക്ക് എത്തിയിരുന്നു ബൈക്ക്. "പടച്ചോനേ പെട്ടല്ലോ" എന്നും മനസ്സിൽ വിചാരിച്ചു ബൈക്ക് നിർത്തി എങ്ങോട്ട് പോകുന്നു എന്ന് പോലീസ് കാരൻ വീണ്ടും ഇന്നും  അതേ ചോദ്യം ടൗണിലെക്ക് എന്ന് പറഞ്ഞു ഹെൽമറ്റ് വെച്ച് ബൈക്ക് ഓടിക്കേണ്ടേ എന്ന ഉപദേശവും 100 രൂപ അടച്ചിട്ട് പൊക്കൊള്ളാൻ പോലീസുകാരൻ. അഡ്രസ്സ്  എഴുതിക്കൊണ്ടിരുന്ന എഎസ്ഐയോട്  മഴ വരുന്നു സാറേ വേഗം ആവട്ടെ  എന്ന് ബൈക്ക് തടഞ്ഞു നിർത്തിയ പോലീസ്.  കൈയോടെ രൂപ കൊടുത്തു അതിൽ ഒപ്പിട്ടു കൊടുത്തു. പൊടിഞ്ഞു തുടങ്ങിയ ചാറ്റൽ മഴയും നനഞ്ഞ് ലക്ഷ്യത്തിലേക്ക്.

മൂന്നു തവണത്തെ പോലീസ് പരിശോധനകൾ ആദ്യത്തെതിൽ നിന്ന് മൂന്നാമത്   എത്തിയപ്പോൾ. പോലീസിന്റെ അടുത്ത് പോയി നിൽകുബോൾ ഉള്ള ഡപ്പി ഡപ്പി കുറവുണ്ട്. ഈ ഡപ്പി ഡപ്പി കുറക്കാൻ ഇന്നിയും ശ്രമിക്കണ്ട എന്ന് 😊

നമ്മൾ അറിയാതെ നമ്മൾ പരസ്യം പറയുന്നു





കാശ് മുടക്കില്ലാതെ കോർപറേറ്റുകൾ നമ്മളെ കൊണ്ട് അവരുടെ പരസ്യം പറയിപ്പിക്കുന്നതാണ് ഇപ്പോഴുള്ള രീതി. കഴിഞ്ഞ ദിവസങ്ങളിൽ വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ഒരു വാർത്തയാണല്ലോ  കൊച്ചിയിൽ നടന്ന ഒരു മൊബൈൽ ഷോപ്പിന്റെ ഉദ്ഘാടനവും  അതുമായി ബന്ധപ്പെട്ട കോലാഹലങ്ങളും.

ഉദ്ഘാടനം ചെയ്യാനെത്തിയ വ്യക്തിയുടെ യോഗ്യതയും തൊഴിലും  പരസ്യമായി ചർച്ച ചെയ്യപ്പെട്ടപ്പോൾ ആരുമറിയാതെ ആ സ്ഥാപനത്തിന് ലഭിച്ച പബ്ലിസിറ്റി മുന്നിൽകണ്ട് തന്നെയാവും കോടികൾ ചിലവിട്ട് ഇത്തരത്തിൽ ഒരു സെലിബ്രിറ്റിയെ കേരളത്തിലേക്ക് എത്തിക്കാൻ ആ സ്ഥാപനത്തിന്റെ അണിയറപ്രവർത്തകർ തയ്യാറായത്

ഇതുപോലെതന്നെ നാട്ടികളിലേക്ക് കടന്നു വരുന്ന സ്ഥാപനങ്ങളെ  വലിയ മാർക്കറ്റ് വാല്യൂയും പബ്ലിസിറ്റിയും നൽകി കൊണ്ടാണ് ആളുകൾ സ്വീകരിക്കുന്നത്  അത് ഉത്ഘാടനം ചെയ്യാൻ എത്തുന്ന സെലിബ്രിറ്റിയോട് ഉള്ള ആരാധനയിൽ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് വാളുകളിലും ഗ്രൂപ്പുകളിലും തകർത്തു മുന്നേറുന്ന പബ്ലിസിറ്റി കൊലഹങ്ങളിൽ നിറം മങ്ങുക. നാട്ടിലെ സാധാരണക്കാരുടെ സ്ഥാപനങ്ങളും അതിന്റെ ഉദ്ഘാടനങ്ങളും ആണ് കോർപറേറ്റുകളോട് മത്സരിക്കാൻ കഴിയാതെ  കിതക്കുന്ന ഒരവസ്ഥയാണ് സാധാരണക്കാരയാ കച്ചവടക്കാർക്ക് ഇപ്പോൾ ഉള്ളത്.

നമ്മൾ പോലും അറിയാതെ നമ്മൾ പല പുതിയ ശീലങ്ങളും പഠിക്കുകയാണ് പഠിപ്പിക്കുകയാണ്. കൈയിൽ കാശ് കൊണ്ടു നടന്ന നമ്മൾ 100 രൂപക്ക് വേണ്ടി പോലും  ATM തിരയുകയാണ് ഇപ്പോൾ. വില പേശിയും  തൊട്ടും അറിഞ്ഞും സാധനങ്ങൾ വാങ്ങിയിരുന്ന നമ്മൾ ഫോട്ടോ മാത്രം കണ്ട് സാധങ്ങൾ വാങ്ങി തുടങ്ങി( ഓണലൈൻ മാർക്കറ്റ്) എങ്കിൽ നമ്മൾ പോലും അറിയാതെ നമ്മൾ ഒരുപാട്‌ പുതിയ ശീലങ്ങളിലാണ്.

ഇതിലേക്കുള്ള പുതിയ ഒരു തുടക്കമാണ് നാട്ടിൽ അറിയപ്പെട്ട ( സെലിബ്രിറ്റി ) ആളുകൾ  വന്ന് ഉത്കടനം നടത്തുക. മുൻപ് കേരളത്തിലെ സിനിമ താരങ്ങൾ ആയിരുന്നു എങ്കിൽ ഇന്ന് അതും വളർന്നു. ജോലി തേടി ഭായിമാർ എത്തിയത് പോലെ ഉത്കടനം ചെയ്യാനും ഇപ്പോൾ അന്യസംസ്ഥാന താരങ്ങൾ ആണ് മുന്നിൽ

താരങ്ങൾക്ക് ഉള്ള ചിലവ് മാത്രം സ്ഥാപന ഉടമകൾ വഹിച്ചാൽ മതി ബാക്കി. പബ്ലിസിറ്റി നാട്ടുകാർ ചെയ്യും.

ഈരാറ്റുപേട്ടയിൽ ഉള്ള അനേകം സ്ഥാപനങ്ങൾക്ക് ഉത്കടന വേളയിൽ ലഭിക്കാത്ത ഭാഗ്യമാണ് പുതുതായി തുടങ്ങാൻ പോകുന്ന സ്ഥാപതിന് ലഭിച്ചത്. സ്വാന്തം സ്ഥാപനം പോലെ പലരും വാട്സപ്പ് ഗ്രുപ്പികളിൽ പോസ്റ്റർ ഒട്ടിക്കുന്നത് കണ്ടപ്പോൾ തോന്നിയ കാര്യങ്ങൾ കുറിച്ചു.

ചിന്തിക്കുക യുക്തിയും ബുദ്ധിയും നമ്മുടെ കൈയിലാണ്. ആർക്കും അറിയറവ് വെക്കാതെ നമ്മുക് അത് കത്ത് വെക്കാം

Monday, August 7, 2017

പെയിന്റിങ്


          പെയിന്റിങ് എന്ന് പറയുബോൾ വീടിന് പെയിന്റ് അടിക്കുന്നതാ എനിക്കും ഓർമ്മ വരിക. അങ്ങനെ ഉള്ള എനിക്ക്‌ ഇക്കാ കോതമംഗലതെ കച്ചവടം പൂട്ടി കെട്ടി വന്നപ്പോൾ Acrylic paint കൊണ്ട് വന്നു തന്നു.

അങ്ങനെ കയ്യിൽ വന്നു കേറിയ പെയിന്റ് ചുമ്മ ഇരുന്നു ഉണങ്ങി പോകണ്ട എന്നു വെച്ചു. റിയാന്റെ വാട്ടർ കളറിന്റെ ബ്രഷും വായ്‌പ്പാ വാങ്ങി. ഗൂഗിൾ നോക്കി Acrylic paint എന്താ അതിന്റെ രീതിയും . വരക്കാൻ പറ്റിയ ചെറിയ പടവും തപ്പി എടുത്തു.

അപ്പോൾ പുതിയ പ്രശ്നം ക്യാൻവാസ്. ക്യാൻവാസ് പേപ്പർ മർട്ടിൽ കിട്ടും അത് അറിയാം എന്നാലും വരക്കാൻ അറിയാത്ത നമ്മൾ ക്യാൻവാസ് വാങ്ങി  എന്ത് കാട്ടാൻ. വീട്ടിൽ നിന്ന് കറങ്ങിയ നമ്മുടെ മുന്നിൽ   ടൈൽസ് പണി കഴിഞ്ഞു ബാക്കി ഇരുന്ന ടൈൽസ് പെട്ടു. അങ്ങനെ ടൈൽസിന് ക്യാൻവാസ് ആയി സെലക്ഷൻ കിട്ടി.

അങ്ങനെ എല്ലാരുമായി ക്യാൻവാസ് ( ടൈൽസ് ) , പെയിന്റ് , ബ്രഷ് ( വായ്‌പ്പാ ) ഫോണിൽ ഒരു പടവും നോക്കി എങ്ങനെ വരക്കാൻ കഴിയും എന്നും ആലോചിച്ചു കുത്തിയിരുന്നു വരക്കാൻ തുടങ്ങി. പെയിന്റ് ചെയ്ത് ഒരു പരുവമാക്കി. ഡാവിഞ്ചി , പിക്കാസോ തുടങ്ങിയ വരകർ വർഷങ്ങലെടുത്ത ചിത്രങ്ങൾ വരക്കുക എന്ന ചിന്തയിൽ ഞാനും 3 ദിവസം ഒരു പാടവും കൊണ്ടിരുന്നു. ( മടിയനായ നമ്മൾ 5 മിനിറ്റ് വരക്കു. എന്നാലെ 3 ദിവസം വരച്ച കഥ തള്ളാൻ പറ്റു 😊😊 )

വരച്ചു കഴിഞ്ഞു എന്നും പറഞ്ഞു ബഹളം വെച്ച് നടന്നു. വിട്ടിൽ ഒന്നു പോയിക്കെ എന്ന ഭാവം. എവിടെ തൂക്കി ഇടാൻ എന്നും പറഞ്ഞിട്ടും ആർക്കും വലിയ മൈന്റ് ഇല്ലാ..ആർക്കും വേണ്ടേൽ നമ്മുടെ മുറിയിൽ ഇരിക്കും അല്ല പിന്നെ

3 കോണ്ക്രീറ്റ് ആണിയിൽ പടം ഭിത്തിയിൽ കേറി. കട്ടിലിൽ കിടന് നിർവൃതി പൂണ്ടു കിടക്കാം ആർക്കും ശല്യവുമില്ല. 😊
പിന്നെയും പെയിന്റ് ചെയ്‌തു..Acrylic paint തിരൻ വേണ്ടി. ക്യാൻവാസ് പലതും വന്നു ജി ഐ തകിഡ്‌, പഴയ മോണിറ്റർ, ഭരണി , ചട്ടി ഇന്നിയും പെയിന്റ് ബാക്കി

സമയം ഇല്ലാത്തത് കൊണ്ട് പെയിന്റ് ഉണങ്ങി തുടങ്ങി. ( 😊 ചുമ്മാ മടി എന്ന് പറയണം അല്ലാതെ സമയം എവിടെ പോകാൻ )


വരക്കാൻ ഉള്ള ശ്രമത്തിൽ ഉണ്ടായ കോലങ്ങൾ താഴെ 😢



Thursday, August 3, 2017

കൂകി പായും തീവണ്ടിയിൽ നിലബുർ യാത്ര



കൂകി പായും തീവണ്ടിയിൽ നിലബുർ യാത്ര
-----------------------------------------------------------------
തുള്ളി വിടാതെ പെയ്യുന്ന മഴ കാരണം ഒന്ന് മാറ്റി വെച്ചതാണ് ഈ യാത്ര രണ്ടാമത് തീരുമാനിച്ച ഡേറ്റിൽ വീണ്ടും മഴ ഇന്നിയും മാറ്റി വെക്കാൻ മനസ് അനുവദിച്ചില്ല. മഴയും മിനച്ചിലർ നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന വെള്ള പൊക്കവും കണ്ടാണ് വീട്ടിൽ നിന്ന് ഇറങ്ങുന്നത്. വിട്ടിൽ നിന്ന് പതിവ് ഡയലോഗ് " നിൻകൊന്നും ഒരു പണിയും ഇല്ലേ മഴയും നനഞ്ഞു എങ്ങോട്ടാ" നിലബുർ വരെ

ഞങ്ങൾ യാത്ര തുടങ്ങുന്നത് കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട എന്ന നാട്ടിൽ നിന്നാണ്. kottayam ജില്ലാ ടൗണിൽ എത്തണം ട്രെയിൻ കിട്ടാൻ. വെളുപ്പിന്ന് 1.30 ന് ഉള്ള ഒരു നിലബുർ ട്രെയിൻ ആണ് യാത്ര വാഹനം. ഞങ്ങളുടെ ടിമിൽ രണ്ടു പേർ ഇത് വരെ ട്രെയിനിൽ കയറിയിട്ടില്ല അത് കൊണ്ടാണ് യാത്ര ട്രെയിനിൽ ആക്കിയത്. ലാസ്റ്റ് ബസിൽ കയറി കോട്ടയം പിടിക്കാൻ ഉള്ള യാത്രയിലാണ് ഞങ്ങൾ. ബസിന് പുറത്ത് മഴ തകർത്തു പെയ്യുന്നു. 9 മണിക്ക് റയിൽവേ സ്റ്റേഷനിൽ എത്തി നിലബുർക്കുള്ള 5 ടിക്കറ്റും എടുത്തു ഫ്ലാറ്ഫോമിലേക്ക്.

ഞങ്ങൾക്ക് പോകാൻ ഉള്ള ട്രെയിൻ അമൃതാ-രാജറാണി എക്സ്പ്രെസ് 1:30 ന് ആണ് തിരുവനന്തപുരത്ത് നിന്ന് കോട്ടയം എത്തുക. ജനറൽ ടിക്കറ്റ് ആണ് എടുത്തിരിക്കുന്നത്. കൂട്ടുകാർ ഒപ്പം ഉള്ളത് കൊണ്ട് നേരം പെട്ടന്ന് പോയി കൊണ്ടിരുന്നു. എന്നെ സംബന്ധിച്ചു ട്രെയിൻ യാത്ര ആദ്യമല്ലാ എന്നാലും ട്രെയിൻ യാത്ര എന്നും ഇടുക്കിയോട് അടുത് കിടക്കുന്ന ഞങ്ങളെ പോലെ ഉള്ളവർക്ക് പുതുമ തന്നെ. കൂടുതലും ഞങ്ങളുടെ നാടുകളിൽ ബസ് സർവീസാണ് ആശ്രയിക്കുക കാരണം ട്രെയിൻ പാതകൾ ഇല്ലാത്ത ഒരു ജില്ലാ അല്ലെ ഇടുക്കി.

നീണ്ടാ ഹോണും മുഴക്കി ചില ട്രെയിനുകൾ കടന്നു പോകുന്നുണ്ട്. അധികം കഴിയാതെ ആ നീളം കൂടിയ ഞങ്ങൾക്ക് പോകാൻ ഉള്ള തീവണ്ടി കടന്നു വന്നു സോറി ഇപ്പോൾ തീ ഇല്ലാലോ ഇലക്ട്രിക്ക് അല്ലെ ഇന്ധനം. മുട്ടൻ തിരക്കാണ് ജനറൽ കമ്പർട്ട്മെന്റിൽ ഉള്ളിൽ വലിഞ്ഞു കയറി ടോയ്‌ലറ്റിന്റെ ഏരിയ വിട്ട് അധികം ഉള്ളിലേക്ക് കടക്കാൻ കഴിയുന്നില്ല. ആദ്യമായി ട്രെയിനിൽ കയറിയ ഷാഫിയും ഫൈസിയും അവിടെ തന്നെ നിൽക്കുന്നു. പന്തം കണ്ട പെരുച്ചാഴിയെ പോലെ. ഞങ്ങൾ കുറേക്കൂടി ഉള്ളിൽ എത്തി ഇരിക്കാൻ പോയിട്ട് നിൽക്കാൻ ഉള്ള സ്ഥലമില്ല ആ ട്രെയിനിൽ. ഒരു തരത്തിൽ ബാഗ് വെക്കുന്ന ബെർത്തിൽ കയറി പറ്റി. ഇത്തിരി സ്ഥലം കിട്ടി ഒരാൾ ഇരുന്നാൽ അവിടെ എങ്ങനെ മൂന്ന് പേര് കേറും എന്നത് മുൻ യാത്രകളിൽ നിന്ന് എനിക്ക് വശമായിരുന്നു. ഞങ്ങൾ മുൻ പരിചയക്കാർ അങ്ങനെ ആ ബാഗ് ബെർത്തിൽ കേറി പറ്റി അവിടെ ഇരിക്കുബോൾ തല നേരെ വെക്കാൻ കഴിയില്ല.. ട്രെയിന്റെ റൂഫിൽ തലയിടിക്കും. ഒരുമാതിരി മോട്ടർ പോലെ ശബ്ദത്തിൽ കറങ്ങുന്ന ഫാൻ തലയുടെ അടുത്ത്.

തല നേരെ വെച്ചില്ലേലും ഇരിക്കാൻ കഴിഞ്ഞല്ലോ. നമ്മുടെ കാൽ തൂങ്ങി കിടക്കുന്ന അവിടെ മുതൽ താഴെ നിൽക്കുന്നവരുടെ തല തുടങ്ങും. ശരിക്കും ഇത്തരം ജനറൽ കമ്പർട്ട്മെന്റിലാണ് ഇന്ത്യായുടെ ഐക്യം നിലനിൽക്കുന്നത്. അവിടെ ജാതി മത വർണ്ണ ഭാഷ വ്യത്യാസങ്ങൾ ഒന്നും ആരെയും അകറ്റി നിർത്തില്ല അവിടെ ഒരു വികാരം മാത്രം. ലക്ഷ്യം എത്തുക. തൻെറ ലക്ഷ്യം അനയുക എന്നത് മാത്രമാണ് എല്ലാരുടെയും മനസിൽ. മറക്കണ്ട രണ്ടുപേർ അവരുടെ കന്നി ട്രെയിൻ യാത്ര ആ മൂത്രമണത്തിൽ മുങ്ങി നിൽക്കുന്ന ടോയില്ലറ്റ്‌ പരിസരത്ത് നിന്ന് തുടരുകയാണ്. മുകളിൽ നിന്ന് ഉള്ളിലേക്ക് വരാൻ കൈ കാട്ടിയപ്പോൾ എങ്ങനെ കടന്നു വരും എന്ന മറു ചോദ്യം. ആളുകളുടെ ഇടയിലൂടെ മുങ്ങാം കുഴിയിട്ട് ഇവിടെ വന്ന് പൊങ്ങാൻ പറഞ്ഞിട്ട് വേണ്ട എന്ന്.. നിൽക്കട്ടെ നിന്ന് മടുക്കുബോൾ താന്നെ വരും. അങ്ങനെ ആണല്ലോ ഞങ്ങൾ ഇവിടെ എത്താൻ പഠിച്ചത്

സമയം ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്നു. നല്ല കൂർക്കം വലിച്ചുറങ്ങാൻ ഉള്ള നേരത്ത് ഉറക്കം തൂങ്ങിയിരിക്കുന്നു. ഓരോ സ്റ്റേഷനിലും ട്രയിൻ നിർത്തുബോൾ ഇറങ്ങുന്നതിലും കൂടുതൽ ആളുകൾ ഉള്ളിൽ കയറും. തിരക്ക് കുടുന്നതല്ലാതെ കുറയുന്നില്ല. കണ്ണുകൾ അടച്ചു വെറുതെ ഉറങ്ങാൻ ശ്രമം നടത്തി നോക്കി. അതും വിജയിക്കുന്നില്ല.

അങ്ങനെ തൂങ്ങി കിടന്നു ഷൊർണ്ണൂർ വരെ എത്തി. ഇവിടെ നിന്ന് ട്രയിൻ രണ്ടായി പിരിയും. അമൃതാ പാലക്കാട്‌ വഴിക്കും - രാജറാണി നിലബുർ വഴിക്കും. പെണ്ണുങ്ങൾ തമ്മിൽ ചേരാത്ത രീതി ആണല്ലോ അതാവും അടിച്ചു പിരിഞ്ഞത്. ഷൊർണ്ണൂർ മുതൽ നിലബുർ വരെ ഇലക്ട്രിക്ക് ലൈനുകൾ ഇല്ലാ അതിനാൽ ഡീസൽ എഞ്ചിൻ ആണ് നമ്മളെ വലിച്ചു കൊണ്ടു പോകുക. ട്രയിൻ എഞ്ചിൻ മാറ്റി പിടിപ്പിക്കുന്നത് കാണാൻ ഒരു രസമുള്ള ഏർപ്പാട് തന്നെ അതിനും ആ വെളുപ്പന്കാലത്ത് അവസരം ലഭിച്ചു. ബോഗിയിൽ എഞ്ചിൻ കൊണ്ടു വന്ന് ലോക്ക് ചെയ്യുന്നതും ബ്രയ്ക്ക് ഉറപ്പിക്കുന്നതും ലോക്കോ പൈലറ്റും ഒരു സഹായിയും ചേർന്നാണ്.

ചിന്നം വിളിച് നമ്മുടെ ഡീസൽ എഞ്ചിൽ ചലിച്ചു തുടങ്ങി നിലബുർ ലക്ഷ്യത്തിലേക്ക്. പുറത്തു വെട്ടം വെച്ചു തുടങ്ങിയിരിക്കുന്നു കാഴ്ചകൾ അവ്യക്തമായി കാണാൻ കഴിഞ്ഞു. തിരക്ക് കുറവുണ്ട് എന്നാലും ഇരിക്കാൻ സ്ഥലം ഒന്നും കിട്ടിയില്ല. പുറത്തു നിന്ന് വീശുന്ന തണുത്ത കാറ്റേഏറ്റു നിൽക്കാൻ ഒരു സുഖമുണ്ട്. നിലബുരിനോട് അടുക്കുന്നത് അനുസരിച്ചു കാഴ്ചകൾ മനോഹരമാവുകയാണ്. കുത്തനെ ഉള്ള വരകൾ തീർത്ത കൗങ്ങു തോട്ടവും പച്ച പട്ടു വിരിച്ച നെൽ പാടങ്ങളും മലകളും ആരെയും ഗ്രാമ ഗൃഹാതുര സ്മരണകളിലേക്ക് കൂട്ടി കൊണ്ടു പോകും തീർച്ച. ഇതിനിടക്ക് ഇരിക്കാൻ ഇരിപ്പിടം കിട്ടിയിരുന്നു

6:30 കഴിഞ്ഞപ്പോൾ നിലബുർ റയിൽവേസ്റ്റേഷൻ എത്തി ഈ സ്റ്റേഷന് ചില പ്രത്യേകതയുണ്ട് റയിൽ പാത ഇവിടെ അവസാനിക്കുന്നു ഇന്നി മുന്നോട്ട് പോകുന്നില്ല. അത് കൊണ്ടു തന്നെ ട്രെയിൻ തിരിച്ചു കൊണ്ടാണ് ഇന്നി മടക്കം. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിൽ കിടക്കുന്ന ഞങ്ങൾ നിലബുർ കാണാൻ ഇറങ്ങിയ കാരണം എന്താണ് എന്ന് പറയാം. ഇവിടെ ഉള്ള അറബിക്ക് കോളേജ് അധ്യാപകൻ ആണ് ഞങ്ങളുടെ സുഹൃത്ത് തൽഹാ. അവൻ പലപ്പോഴായി പറഞ്ഞ നിലബുർ കഥകളാണ് ഇത്രയും ദൂരത്തേക്ക് ഞങ്ങളെ എത്തിച്ചത്. അറിബിക്ക് കോളേജിൽ ആണ് താമസം. റയിൽവേ സ്റ്റേഷനിൽ നിന്ന് ഓട്ടോ വിളിച്ചു നേരെ അറബിക്ക് കോളേജിലേക്ക്.

ഓട്ടോ ഇറങ്ങിയത് ഫുട്ട് ബോൾ ആരാവങ്ങളിലേക്കാണ് ഞയറാഴ്ച പ്രേമണിച്ചു കിട്ടിയ അവധി ഹോസ്റ്റലിലെ കുട്ടികൾ ചെളിയിൽ ഉരുണ്ടു ഫുട്ബോൾ കളിച്ചു ആഘോഷിക്കുന്നു. ചെറിയ വിശ്രമവും പരിചയപെടലും കഴിഞ്ഞു അവിടെ നീന്നിറങ്ങി. അവിടെ നിന്ന് ഒരു രേന്റ് എ കാർ വാടകക്ക് എടുത്തു കറങ്ങാൻ ആയിരുന്നു പ്ലാൻ. കരുതിയ വാഹനം കിട്ടിയില്ല അത് കൊണ്ടു വേറെ മാർഗങ്ങൾ ഇല്ലാത്തത് കൊണ്ടു ബസ് ആശ്രയിക്കാം എന്ന് കരുതി ടൗണിൽ എത്തിയിട്ട് ഓട്ടോ വിളിക്കാം. ആദ്യ കാഴ്ച സ്ഥലം തേക്ക് മ്യൂസിയം അത് ടൗണിൽ തന്നെയാണ്.

തേക്ക് മ്യൂസിയം (Teak Museum)

കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഈ മഹത്തായ ഉദ്ധ്യമത്തിന്ന് പിന്നിൻ. ലോകത്തിലെ ആദ്യ തേക്ക് മ്യൂസിയം. ഇൻഡ്യയിൽ ഏക തേക്ക് മ്യൂസിയം. നിലബുർ ടൗണിൽ നിന്ന് വെറും നാലു കിലോമീറ്റർ മാത്രം മാറി സ്ഥിതി ചെയുന്നു ഈ അത്ഭുതങ്ങളുടെ കലവറ. Bio Resources Park തേക്ക് മ്യൂസിയ (Teak Museum)ത്തിന്റെ ഒപ്പം ഉണ്ട്.

സത്യത്തിൽ തേക്ക് ഒരു പ്രസ്ഥാനം തന്നെ എന്ന് അറിയുന്നത് തേക്ക് മ്യൂസിയം (Teak Museum) കണ്ടിറങ്ങുബോളാണ്. പ്രവശന കവാടത്തിൽ തന്നെ നമ്മെ വരവേൽക്കുന്നത്. നമ്മൾ കാണാത്ത തേക്കിന്റെ വേരുകളാണ്. മനം മുട്ടെ വളർന്നു നിൽക്കുന്ന ഒരു തേക്ക് മരത്തിന്ന് ചുവട്ടിൽ കുറച്ചു വേരുകൾ മത്രെ ഉള്ളു എന്നത് അത്ഭുതമാണ്. മരത്തിന്റെ ഉയരത്തിന്ന് വിപരീത ദിശയിൽ പോകുന്ന തായ് വേരുകളോന്നും തേക്ക് എന്ന ഉറപ്പും ബലവും ഉള്ള മരത്തിന്ന് ഇല്ലാ.

ഫർണിച്ചറുകൾക്ക് തേക്ക് പോലെ മറ്റൊരു മരമുപയോഗിക്കുന്നുണ്ടോ എന്നത് സംശയമാണ്. പല വലിപ്പത്തിൽ ഉള്ള തേക്കും അതിന്റെ വളർച്ച മാറ്റങ്ങളും തുടങ്ങി എല്ലാം എല്ലാം നമ്മുടെ മുന്നിൽ കഥ പറയുകയാണ്. വളരെ ഭംഗിയിൽ സജികരിച്ച മ്യൂസിയം.

അവിടെ നിന്ന് ഇറങ്ങുന്നത് ശലഭ ഉദ്യാനത്തിലേക്കാണ്. ശലഭ ഉദ്യാനം എന്താണ് എന്നത് എനിക്കും അറിയില്ലായിരുന്നു. വ്യത്യസ്ത പൂകളിൽ വ്യത്യസ്ത ശലഭങ്ങൾ തേൻ നുകരാൻ വരും എന്ന ശാസ്ത്ര വശം ഉപയോഗപ്പെടുത്തിയാണ്‌ ഈ ഉദ്യാനം ഒരുകിയിരിക്കുന്നത്. ഓണകാലമായത് കൊണ്ടാണോ എന്നറിയില്ല നിറയെ പുകളും അതിൽ വേറിട്ട ശലഭങ്ങളും ഉണ്ടായിരുന്നു. ഒരു ചെടിയിൽ ഓരോ നിറത്തിൽ ഉള്ള ശലഭം പാറി കളിക്കുന്നു. അടുത് തന്നെ നിൽക്കുന്ന മറ്റൊരു ചെടിയിൽ വേറെ വർണത്തിലെ ശലഭം ചില പാർക്കുകളിൽ ശാലഭ ഉദ്യാനം എന്ന ബോർഡ് കണ്ടിട്ടുണ്ടെലും ഇത് ഒരു അത്ഭുതമായി തോന്നിയത് നിലബുർ തേക്ക് മ്യൂസിയത്തിൽ വെച്ചാണ്.

പിന്നെയുമുണ്ട് ഉദ്യാനങ്ങൾ ഓർക്കിഡ് ഗാർഡൻ, എല്ലാം വളരെ ഭംഗിയിലും ചിട്ടയിലും പരിപാലിക്കുന്നു. ഇതിന്റെ പിന്നിലെ കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂറ്റിന് 1000 അഭിനന്തനത്തിന് പൂചെണ്ടുകൾ. രാവിലെ കയറിയ ഞങ്ങൾ തിരിച്ചിറങ്ങിയപ്പോൾ സമയം ഉച്ചയായി. മടുപ്പ് തോന്നാത്ത കാഴ്ചയുടെ ലോകം തന്നെയാണ് തേക്ക് മ്യൂസിയം

അവിടെ നിന്ന് ഇറങ്ങി നിസ്കരിക്കുക എന്ന ലക്ഷ്യത്തിൽ ഊട്ടിയിലേക്ക് പോകുന്ന വഴിയിൽ കുറച്ചു നടന്നു. പള്ളിയിൽ ആരുമില്ല നിസ്കാരം കഴിഞ്ഞു കൂട്ടുകാർ പലരും അവിടെ കിടന്നു. കിടന്ന മാത്രയിൽ എല്ലാവരും ഉറങ്ങി രാത്രിയിലെ യാത്ര ക്ഷിണം തന്നെ. കാഴ്ചകൾ എന്നെ അലോസരപ്പെടുത്തുന്നത് കൊണ്ടു ഉറങ്ങുക എന്നത് എനിക് നടക്കില്ല. എല്ലാവരും മയങ്ങിയ സ്ഥിതിക്ക് ഇത്തിരി സമയം നൽകാൻ ഞാൻ തിരുമാനിച്ചു. അരമണിക്കൂർ കഴിഞ്ഞു എല്ലാത്തിനെയും വിളിക്കാം കഴിഞ്ഞാൽ ചെറിയ ഒരു മായക്കവുമാവാം. ഉറങ്ങി തീർക്കാൻ അല്ല ഈ നിലബുർ എത്തിയത് എന്നത് കൊണ്ടു അരമണിക്കൂർ മൊബൈലിൽ അലാറം സെറ്റ് ചെയ്താണ് ഞാൻ കാണുകൾ അടച്ചത്.

അലാറം അടിക്കാൻ ഒന്നും കാത്തു നിൽക്കാതെ ഞാൻ എഴുനേറ്റു. കൂടെ ഉള്ളവരെ കുത്തി പൊക്കി അടുത്ത സ്ഥലമായ കനോലി പ്ളോട്ട് എത്താൻ ഉള്ള വഴികൾ തേടുകയായി. അവിടെ നിന്ന് ബസിൽ കയറി കനോലി പ്ളോട്ടിൽ ഇറങ്ങി

തൂക്കു പാലം (Hanging Bridge) / കനോലി പ്ളോട്ട് (Conolly’s Plot)

കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കു പാലമാണ് ചലിയറിന്ന് കുറുകെ Conolly’s Plot ലേക്ക് വഴിയൊരുക്കി നിൽക്കുന്നത്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കിന്‍തോട്ടമായ കനോലി പ്ളോട്ട് അത്ഭുതങ്ങളുടെ മറ്റൊരു ലോകത്തേക്ക് നമ്മെ എത്തിക്കുന്നു. ലോകത്തെ ഏറ്റവും പഴക്കം ചെന്ന മനുഷ്യൻ വെച്ച തേക്ക് മുതൽ ഏറ്റവും വലിപ്പം ഉള്ള തേക്ക് അങ്ങനെ തേക്ക് പെരുമകൾ ഒരുപാടുണ്ട് ഈ തോട്ടത്തിന്ന്.

ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന മാമരങ്ങൾ ആ പ്രദേശമാകെ ഇരുൾ നിറച്ചിരിക്കുന്നു. ഒരുപാട് ഉയരത്തിലേക്ക് നാട്ടിയ ഭീമൻ തൂണുകൾ പോലെ തോന്നും കൂറ്റൻ തേക്കു മരങ്ങൾ. ചെറുതായി മഴ പെയ്യുന്നുണ്ട്. ഏറ്റവും പഴയ മുതുമുത്തച്ഛൻ മരത്തിന്ന് മുന്നിൽ നിന്ന് ഒരു ഫോട്ടോയും എടുത്താണ് അവിടെ നിന്ന് പുറത്തേക്കിറങ്ങിയത്.

ബസിൽ തന്നെ കയറി ടൗണിൽ എത്തി. അവിടെ കണ്ട ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു. മലബാറിന്റെ രുചിപെരുമ്മക്ക് തികച്ചും അപമാനകാരമായിരുന്നു ആ ഹോട്ടൽ. ഇവിടെ നിന്ന് വീണ്ടും ഒരു ഓട്ടോ പിടിച്ചു ഞങ്ങളുടെ താമസ സ്ഥലമായ അറബിക് കോളേജിൽ എത്തണം അവിടെ വഴിയാണ് ആദ്യൻപറ വെള്ളചാട്ടം (Adyanpara Waterfalls)

ആദ്യൻപറ വെള്ളചാട്ടം (Adyanpara Waterfalls)

ഓട്ടോയിൽ തന്നെ നേരെ ആദ്യൻപറ വെള്ളചാട്ടത്തിലേക്ക് വളവു തിരിവുകളും കയറ്റ ഇറക്കങ്ങളും നിറഞ്ഞ ചെറിയ വഴി. ഞങ്ങളെയും വഹിച്ചു ആ ഓട്ടോ വെള്ളച്ചാട്ടത്തിൽ എത്തി. പാസ്സും എടുത്തു വെള്ളച്ചാട്ടത്തിലേക്ക്. വലിയ ഉയരക്കാരൻ അല്ല ആദ്യൻപറ വെള്ളചാട്ടം മറിച്ച് ശക്തികാരനാണ്. 24 മരണങ്ങൾ നടന്നു എന്ന് അപായ ബോർഡുകൾ പറയുന്നു. ചുറ്റും സുരക്ഷാ വേലികൾ കെട്ടി ആളുകളെ വെള്ളച്ചാട്ടത്തിൽ നിന്ന് അകറ്റിയിരിക്കുന്നു. എന്നാലും മരണം വിളിക്കുന്നവർ ഈ വേലികൾ മറികടന്നു മരണത്തിന്റെ കരങ്ങളിൽ വിശ്രമിക്കും എന്നത് ലോക നീതി.

ഇന്നിയും ഒരുപാട് കാഴ്ചകൾ ചുറ്റിലുമുണ്ട്. നിലബുർ എന്ന ഒരുപാട് കാഴ്ചകൾ ഉള്ളിൽ ഒളിപ്പിച്ച നാട് മുന്നിൽ നിൽക്കുന്നു. സൂര്യൻ അസ്തമയം അറിയിച്ചു കഴിഞ്ഞു. കൂടണയാൻ സമയമായി. നേരെ താമസ സ്ഥലമായാ അറബിക്ക് കോളേജിലേക്ക്. ബാക്കി കാഴ്ചകൾ സമയം അനുവദിച്ചാൽ പിന്നീട് ആവാം എന്നു വിചാരിച്ചു. ഉറക്കം ഉണർന്നു നാളെ ഈ നാടിനോട് യാത്ര പറഞ്ഞു വന്ന ട്രെയിനിൽ ഷൊർണ്ണൂർ പിടിക്കണം. അവിടെ നിന്ന് കിട്ടുന്ന ട്രെയിനിൽ വീടിന്റെ അടുത്തേക്ക്. ഇങ്ങനെ കണക്കുകൾ കൂട്ടിയും കുറച്ചും ഉറക്കത്തിലേക്ക്.

------------------------------------------------------------------------------------------

കുറിപ്പ് : 3 വർഷം മുൻപ് നടന്ന യാത്ര ഓർമയിൽ നിന്ന് എഴുതിയത് കൊണ്ടു കൃത്യമായ യാത്ര ചിലവുകൾ ( ട്രെയിൻ ടിക്കറ്റ്, ബസ് ടിക്കറ്റ്, എൻട്രി പസ്സുകൾ ) പറയാൻ കഴിയുന്നില്ല.

എന്നിരുന്നാലും വളരെ ചിലവ് കുറഞ്ഞ ഒരു യാത്ര ആയിരുന്നു എന്നത് എടുത്തു പറയേണ്ടതില്ലല്ലോ.

നസിബ് വട്ടക്കയം