Popular Posts

Thursday, August 3, 2017

കൂകി പായും തീവണ്ടിയിൽ നിലബുർ യാത്ര



കൂകി പായും തീവണ്ടിയിൽ നിലബുർ യാത്ര
-----------------------------------------------------------------
തുള്ളി വിടാതെ പെയ്യുന്ന മഴ കാരണം ഒന്ന് മാറ്റി വെച്ചതാണ് ഈ യാത്ര രണ്ടാമത് തീരുമാനിച്ച ഡേറ്റിൽ വീണ്ടും മഴ ഇന്നിയും മാറ്റി വെക്കാൻ മനസ് അനുവദിച്ചില്ല. മഴയും മിനച്ചിലർ നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന വെള്ള പൊക്കവും കണ്ടാണ് വീട്ടിൽ നിന്ന് ഇറങ്ങുന്നത്. വിട്ടിൽ നിന്ന് പതിവ് ഡയലോഗ് " നിൻകൊന്നും ഒരു പണിയും ഇല്ലേ മഴയും നനഞ്ഞു എങ്ങോട്ടാ" നിലബുർ വരെ

ഞങ്ങൾ യാത്ര തുടങ്ങുന്നത് കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട എന്ന നാട്ടിൽ നിന്നാണ്. kottayam ജില്ലാ ടൗണിൽ എത്തണം ട്രെയിൻ കിട്ടാൻ. വെളുപ്പിന്ന് 1.30 ന് ഉള്ള ഒരു നിലബുർ ട്രെയിൻ ആണ് യാത്ര വാഹനം. ഞങ്ങളുടെ ടിമിൽ രണ്ടു പേർ ഇത് വരെ ട്രെയിനിൽ കയറിയിട്ടില്ല അത് കൊണ്ടാണ് യാത്ര ട്രെയിനിൽ ആക്കിയത്. ലാസ്റ്റ് ബസിൽ കയറി കോട്ടയം പിടിക്കാൻ ഉള്ള യാത്രയിലാണ് ഞങ്ങൾ. ബസിന് പുറത്ത് മഴ തകർത്തു പെയ്യുന്നു. 9 മണിക്ക് റയിൽവേ സ്റ്റേഷനിൽ എത്തി നിലബുർക്കുള്ള 5 ടിക്കറ്റും എടുത്തു ഫ്ലാറ്ഫോമിലേക്ക്.

ഞങ്ങൾക്ക് പോകാൻ ഉള്ള ട്രെയിൻ അമൃതാ-രാജറാണി എക്സ്പ്രെസ് 1:30 ന് ആണ് തിരുവനന്തപുരത്ത് നിന്ന് കോട്ടയം എത്തുക. ജനറൽ ടിക്കറ്റ് ആണ് എടുത്തിരിക്കുന്നത്. കൂട്ടുകാർ ഒപ്പം ഉള്ളത് കൊണ്ട് നേരം പെട്ടന്ന് പോയി കൊണ്ടിരുന്നു. എന്നെ സംബന്ധിച്ചു ട്രെയിൻ യാത്ര ആദ്യമല്ലാ എന്നാലും ട്രെയിൻ യാത്ര എന്നും ഇടുക്കിയോട് അടുത് കിടക്കുന്ന ഞങ്ങളെ പോലെ ഉള്ളവർക്ക് പുതുമ തന്നെ. കൂടുതലും ഞങ്ങളുടെ നാടുകളിൽ ബസ് സർവീസാണ് ആശ്രയിക്കുക കാരണം ട്രെയിൻ പാതകൾ ഇല്ലാത്ത ഒരു ജില്ലാ അല്ലെ ഇടുക്കി.

നീണ്ടാ ഹോണും മുഴക്കി ചില ട്രെയിനുകൾ കടന്നു പോകുന്നുണ്ട്. അധികം കഴിയാതെ ആ നീളം കൂടിയ ഞങ്ങൾക്ക് പോകാൻ ഉള്ള തീവണ്ടി കടന്നു വന്നു സോറി ഇപ്പോൾ തീ ഇല്ലാലോ ഇലക്ട്രിക്ക് അല്ലെ ഇന്ധനം. മുട്ടൻ തിരക്കാണ് ജനറൽ കമ്പർട്ട്മെന്റിൽ ഉള്ളിൽ വലിഞ്ഞു കയറി ടോയ്‌ലറ്റിന്റെ ഏരിയ വിട്ട് അധികം ഉള്ളിലേക്ക് കടക്കാൻ കഴിയുന്നില്ല. ആദ്യമായി ട്രെയിനിൽ കയറിയ ഷാഫിയും ഫൈസിയും അവിടെ തന്നെ നിൽക്കുന്നു. പന്തം കണ്ട പെരുച്ചാഴിയെ പോലെ. ഞങ്ങൾ കുറേക്കൂടി ഉള്ളിൽ എത്തി ഇരിക്കാൻ പോയിട്ട് നിൽക്കാൻ ഉള്ള സ്ഥലമില്ല ആ ട്രെയിനിൽ. ഒരു തരത്തിൽ ബാഗ് വെക്കുന്ന ബെർത്തിൽ കയറി പറ്റി. ഇത്തിരി സ്ഥലം കിട്ടി ഒരാൾ ഇരുന്നാൽ അവിടെ എങ്ങനെ മൂന്ന് പേര് കേറും എന്നത് മുൻ യാത്രകളിൽ നിന്ന് എനിക്ക് വശമായിരുന്നു. ഞങ്ങൾ മുൻ പരിചയക്കാർ അങ്ങനെ ആ ബാഗ് ബെർത്തിൽ കേറി പറ്റി അവിടെ ഇരിക്കുബോൾ തല നേരെ വെക്കാൻ കഴിയില്ല.. ട്രെയിന്റെ റൂഫിൽ തലയിടിക്കും. ഒരുമാതിരി മോട്ടർ പോലെ ശബ്ദത്തിൽ കറങ്ങുന്ന ഫാൻ തലയുടെ അടുത്ത്.

തല നേരെ വെച്ചില്ലേലും ഇരിക്കാൻ കഴിഞ്ഞല്ലോ. നമ്മുടെ കാൽ തൂങ്ങി കിടക്കുന്ന അവിടെ മുതൽ താഴെ നിൽക്കുന്നവരുടെ തല തുടങ്ങും. ശരിക്കും ഇത്തരം ജനറൽ കമ്പർട്ട്മെന്റിലാണ് ഇന്ത്യായുടെ ഐക്യം നിലനിൽക്കുന്നത്. അവിടെ ജാതി മത വർണ്ണ ഭാഷ വ്യത്യാസങ്ങൾ ഒന്നും ആരെയും അകറ്റി നിർത്തില്ല അവിടെ ഒരു വികാരം മാത്രം. ലക്ഷ്യം എത്തുക. തൻെറ ലക്ഷ്യം അനയുക എന്നത് മാത്രമാണ് എല്ലാരുടെയും മനസിൽ. മറക്കണ്ട രണ്ടുപേർ അവരുടെ കന്നി ട്രെയിൻ യാത്ര ആ മൂത്രമണത്തിൽ മുങ്ങി നിൽക്കുന്ന ടോയില്ലറ്റ്‌ പരിസരത്ത് നിന്ന് തുടരുകയാണ്. മുകളിൽ നിന്ന് ഉള്ളിലേക്ക് വരാൻ കൈ കാട്ടിയപ്പോൾ എങ്ങനെ കടന്നു വരും എന്ന മറു ചോദ്യം. ആളുകളുടെ ഇടയിലൂടെ മുങ്ങാം കുഴിയിട്ട് ഇവിടെ വന്ന് പൊങ്ങാൻ പറഞ്ഞിട്ട് വേണ്ട എന്ന്.. നിൽക്കട്ടെ നിന്ന് മടുക്കുബോൾ താന്നെ വരും. അങ്ങനെ ആണല്ലോ ഞങ്ങൾ ഇവിടെ എത്താൻ പഠിച്ചത്

സമയം ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്നു. നല്ല കൂർക്കം വലിച്ചുറങ്ങാൻ ഉള്ള നേരത്ത് ഉറക്കം തൂങ്ങിയിരിക്കുന്നു. ഓരോ സ്റ്റേഷനിലും ട്രയിൻ നിർത്തുബോൾ ഇറങ്ങുന്നതിലും കൂടുതൽ ആളുകൾ ഉള്ളിൽ കയറും. തിരക്ക് കുടുന്നതല്ലാതെ കുറയുന്നില്ല. കണ്ണുകൾ അടച്ചു വെറുതെ ഉറങ്ങാൻ ശ്രമം നടത്തി നോക്കി. അതും വിജയിക്കുന്നില്ല.

അങ്ങനെ തൂങ്ങി കിടന്നു ഷൊർണ്ണൂർ വരെ എത്തി. ഇവിടെ നിന്ന് ട്രയിൻ രണ്ടായി പിരിയും. അമൃതാ പാലക്കാട്‌ വഴിക്കും - രാജറാണി നിലബുർ വഴിക്കും. പെണ്ണുങ്ങൾ തമ്മിൽ ചേരാത്ത രീതി ആണല്ലോ അതാവും അടിച്ചു പിരിഞ്ഞത്. ഷൊർണ്ണൂർ മുതൽ നിലബുർ വരെ ഇലക്ട്രിക്ക് ലൈനുകൾ ഇല്ലാ അതിനാൽ ഡീസൽ എഞ്ചിൻ ആണ് നമ്മളെ വലിച്ചു കൊണ്ടു പോകുക. ട്രയിൻ എഞ്ചിൻ മാറ്റി പിടിപ്പിക്കുന്നത് കാണാൻ ഒരു രസമുള്ള ഏർപ്പാട് തന്നെ അതിനും ആ വെളുപ്പന്കാലത്ത് അവസരം ലഭിച്ചു. ബോഗിയിൽ എഞ്ചിൻ കൊണ്ടു വന്ന് ലോക്ക് ചെയ്യുന്നതും ബ്രയ്ക്ക് ഉറപ്പിക്കുന്നതും ലോക്കോ പൈലറ്റും ഒരു സഹായിയും ചേർന്നാണ്.

ചിന്നം വിളിച് നമ്മുടെ ഡീസൽ എഞ്ചിൽ ചലിച്ചു തുടങ്ങി നിലബുർ ലക്ഷ്യത്തിലേക്ക്. പുറത്തു വെട്ടം വെച്ചു തുടങ്ങിയിരിക്കുന്നു കാഴ്ചകൾ അവ്യക്തമായി കാണാൻ കഴിഞ്ഞു. തിരക്ക് കുറവുണ്ട് എന്നാലും ഇരിക്കാൻ സ്ഥലം ഒന്നും കിട്ടിയില്ല. പുറത്തു നിന്ന് വീശുന്ന തണുത്ത കാറ്റേഏറ്റു നിൽക്കാൻ ഒരു സുഖമുണ്ട്. നിലബുരിനോട് അടുക്കുന്നത് അനുസരിച്ചു കാഴ്ചകൾ മനോഹരമാവുകയാണ്. കുത്തനെ ഉള്ള വരകൾ തീർത്ത കൗങ്ങു തോട്ടവും പച്ച പട്ടു വിരിച്ച നെൽ പാടങ്ങളും മലകളും ആരെയും ഗ്രാമ ഗൃഹാതുര സ്മരണകളിലേക്ക് കൂട്ടി കൊണ്ടു പോകും തീർച്ച. ഇതിനിടക്ക് ഇരിക്കാൻ ഇരിപ്പിടം കിട്ടിയിരുന്നു

6:30 കഴിഞ്ഞപ്പോൾ നിലബുർ റയിൽവേസ്റ്റേഷൻ എത്തി ഈ സ്റ്റേഷന് ചില പ്രത്യേകതയുണ്ട് റയിൽ പാത ഇവിടെ അവസാനിക്കുന്നു ഇന്നി മുന്നോട്ട് പോകുന്നില്ല. അത് കൊണ്ടു തന്നെ ട്രെയിൻ തിരിച്ചു കൊണ്ടാണ് ഇന്നി മടക്കം. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിൽ കിടക്കുന്ന ഞങ്ങൾ നിലബുർ കാണാൻ ഇറങ്ങിയ കാരണം എന്താണ് എന്ന് പറയാം. ഇവിടെ ഉള്ള അറബിക്ക് കോളേജ് അധ്യാപകൻ ആണ് ഞങ്ങളുടെ സുഹൃത്ത് തൽഹാ. അവൻ പലപ്പോഴായി പറഞ്ഞ നിലബുർ കഥകളാണ് ഇത്രയും ദൂരത്തേക്ക് ഞങ്ങളെ എത്തിച്ചത്. അറിബിക്ക് കോളേജിൽ ആണ് താമസം. റയിൽവേ സ്റ്റേഷനിൽ നിന്ന് ഓട്ടോ വിളിച്ചു നേരെ അറബിക്ക് കോളേജിലേക്ക്.

ഓട്ടോ ഇറങ്ങിയത് ഫുട്ട് ബോൾ ആരാവങ്ങളിലേക്കാണ് ഞയറാഴ്ച പ്രേമണിച്ചു കിട്ടിയ അവധി ഹോസ്റ്റലിലെ കുട്ടികൾ ചെളിയിൽ ഉരുണ്ടു ഫുട്ബോൾ കളിച്ചു ആഘോഷിക്കുന്നു. ചെറിയ വിശ്രമവും പരിചയപെടലും കഴിഞ്ഞു അവിടെ നീന്നിറങ്ങി. അവിടെ നിന്ന് ഒരു രേന്റ് എ കാർ വാടകക്ക് എടുത്തു കറങ്ങാൻ ആയിരുന്നു പ്ലാൻ. കരുതിയ വാഹനം കിട്ടിയില്ല അത് കൊണ്ടു വേറെ മാർഗങ്ങൾ ഇല്ലാത്തത് കൊണ്ടു ബസ് ആശ്രയിക്കാം എന്ന് കരുതി ടൗണിൽ എത്തിയിട്ട് ഓട്ടോ വിളിക്കാം. ആദ്യ കാഴ്ച സ്ഥലം തേക്ക് മ്യൂസിയം അത് ടൗണിൽ തന്നെയാണ്.

തേക്ക് മ്യൂസിയം (Teak Museum)

കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഈ മഹത്തായ ഉദ്ധ്യമത്തിന്ന് പിന്നിൻ. ലോകത്തിലെ ആദ്യ തേക്ക് മ്യൂസിയം. ഇൻഡ്യയിൽ ഏക തേക്ക് മ്യൂസിയം. നിലബുർ ടൗണിൽ നിന്ന് വെറും നാലു കിലോമീറ്റർ മാത്രം മാറി സ്ഥിതി ചെയുന്നു ഈ അത്ഭുതങ്ങളുടെ കലവറ. Bio Resources Park തേക്ക് മ്യൂസിയ (Teak Museum)ത്തിന്റെ ഒപ്പം ഉണ്ട്.

സത്യത്തിൽ തേക്ക് ഒരു പ്രസ്ഥാനം തന്നെ എന്ന് അറിയുന്നത് തേക്ക് മ്യൂസിയം (Teak Museum) കണ്ടിറങ്ങുബോളാണ്. പ്രവശന കവാടത്തിൽ തന്നെ നമ്മെ വരവേൽക്കുന്നത്. നമ്മൾ കാണാത്ത തേക്കിന്റെ വേരുകളാണ്. മനം മുട്ടെ വളർന്നു നിൽക്കുന്ന ഒരു തേക്ക് മരത്തിന്ന് ചുവട്ടിൽ കുറച്ചു വേരുകൾ മത്രെ ഉള്ളു എന്നത് അത്ഭുതമാണ്. മരത്തിന്റെ ഉയരത്തിന്ന് വിപരീത ദിശയിൽ പോകുന്ന തായ് വേരുകളോന്നും തേക്ക് എന്ന ഉറപ്പും ബലവും ഉള്ള മരത്തിന്ന് ഇല്ലാ.

ഫർണിച്ചറുകൾക്ക് തേക്ക് പോലെ മറ്റൊരു മരമുപയോഗിക്കുന്നുണ്ടോ എന്നത് സംശയമാണ്. പല വലിപ്പത്തിൽ ഉള്ള തേക്കും അതിന്റെ വളർച്ച മാറ്റങ്ങളും തുടങ്ങി എല്ലാം എല്ലാം നമ്മുടെ മുന്നിൽ കഥ പറയുകയാണ്. വളരെ ഭംഗിയിൽ സജികരിച്ച മ്യൂസിയം.

അവിടെ നിന്ന് ഇറങ്ങുന്നത് ശലഭ ഉദ്യാനത്തിലേക്കാണ്. ശലഭ ഉദ്യാനം എന്താണ് എന്നത് എനിക്കും അറിയില്ലായിരുന്നു. വ്യത്യസ്ത പൂകളിൽ വ്യത്യസ്ത ശലഭങ്ങൾ തേൻ നുകരാൻ വരും എന്ന ശാസ്ത്ര വശം ഉപയോഗപ്പെടുത്തിയാണ്‌ ഈ ഉദ്യാനം ഒരുകിയിരിക്കുന്നത്. ഓണകാലമായത് കൊണ്ടാണോ എന്നറിയില്ല നിറയെ പുകളും അതിൽ വേറിട്ട ശലഭങ്ങളും ഉണ്ടായിരുന്നു. ഒരു ചെടിയിൽ ഓരോ നിറത്തിൽ ഉള്ള ശലഭം പാറി കളിക്കുന്നു. അടുത് തന്നെ നിൽക്കുന്ന മറ്റൊരു ചെടിയിൽ വേറെ വർണത്തിലെ ശലഭം ചില പാർക്കുകളിൽ ശാലഭ ഉദ്യാനം എന്ന ബോർഡ് കണ്ടിട്ടുണ്ടെലും ഇത് ഒരു അത്ഭുതമായി തോന്നിയത് നിലബുർ തേക്ക് മ്യൂസിയത്തിൽ വെച്ചാണ്.

പിന്നെയുമുണ്ട് ഉദ്യാനങ്ങൾ ഓർക്കിഡ് ഗാർഡൻ, എല്ലാം വളരെ ഭംഗിയിലും ചിട്ടയിലും പരിപാലിക്കുന്നു. ഇതിന്റെ പിന്നിലെ കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂറ്റിന് 1000 അഭിനന്തനത്തിന് പൂചെണ്ടുകൾ. രാവിലെ കയറിയ ഞങ്ങൾ തിരിച്ചിറങ്ങിയപ്പോൾ സമയം ഉച്ചയായി. മടുപ്പ് തോന്നാത്ത കാഴ്ചയുടെ ലോകം തന്നെയാണ് തേക്ക് മ്യൂസിയം

അവിടെ നിന്ന് ഇറങ്ങി നിസ്കരിക്കുക എന്ന ലക്ഷ്യത്തിൽ ഊട്ടിയിലേക്ക് പോകുന്ന വഴിയിൽ കുറച്ചു നടന്നു. പള്ളിയിൽ ആരുമില്ല നിസ്കാരം കഴിഞ്ഞു കൂട്ടുകാർ പലരും അവിടെ കിടന്നു. കിടന്ന മാത്രയിൽ എല്ലാവരും ഉറങ്ങി രാത്രിയിലെ യാത്ര ക്ഷിണം തന്നെ. കാഴ്ചകൾ എന്നെ അലോസരപ്പെടുത്തുന്നത് കൊണ്ടു ഉറങ്ങുക എന്നത് എനിക് നടക്കില്ല. എല്ലാവരും മയങ്ങിയ സ്ഥിതിക്ക് ഇത്തിരി സമയം നൽകാൻ ഞാൻ തിരുമാനിച്ചു. അരമണിക്കൂർ കഴിഞ്ഞു എല്ലാത്തിനെയും വിളിക്കാം കഴിഞ്ഞാൽ ചെറിയ ഒരു മായക്കവുമാവാം. ഉറങ്ങി തീർക്കാൻ അല്ല ഈ നിലബുർ എത്തിയത് എന്നത് കൊണ്ടു അരമണിക്കൂർ മൊബൈലിൽ അലാറം സെറ്റ് ചെയ്താണ് ഞാൻ കാണുകൾ അടച്ചത്.

അലാറം അടിക്കാൻ ഒന്നും കാത്തു നിൽക്കാതെ ഞാൻ എഴുനേറ്റു. കൂടെ ഉള്ളവരെ കുത്തി പൊക്കി അടുത്ത സ്ഥലമായ കനോലി പ്ളോട്ട് എത്താൻ ഉള്ള വഴികൾ തേടുകയായി. അവിടെ നിന്ന് ബസിൽ കയറി കനോലി പ്ളോട്ടിൽ ഇറങ്ങി

തൂക്കു പാലം (Hanging Bridge) / കനോലി പ്ളോട്ട് (Conolly’s Plot)

കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കു പാലമാണ് ചലിയറിന്ന് കുറുകെ Conolly’s Plot ലേക്ക് വഴിയൊരുക്കി നിൽക്കുന്നത്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കിന്‍തോട്ടമായ കനോലി പ്ളോട്ട് അത്ഭുതങ്ങളുടെ മറ്റൊരു ലോകത്തേക്ക് നമ്മെ എത്തിക്കുന്നു. ലോകത്തെ ഏറ്റവും പഴക്കം ചെന്ന മനുഷ്യൻ വെച്ച തേക്ക് മുതൽ ഏറ്റവും വലിപ്പം ഉള്ള തേക്ക് അങ്ങനെ തേക്ക് പെരുമകൾ ഒരുപാടുണ്ട് ഈ തോട്ടത്തിന്ന്.

ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന മാമരങ്ങൾ ആ പ്രദേശമാകെ ഇരുൾ നിറച്ചിരിക്കുന്നു. ഒരുപാട് ഉയരത്തിലേക്ക് നാട്ടിയ ഭീമൻ തൂണുകൾ പോലെ തോന്നും കൂറ്റൻ തേക്കു മരങ്ങൾ. ചെറുതായി മഴ പെയ്യുന്നുണ്ട്. ഏറ്റവും പഴയ മുതുമുത്തച്ഛൻ മരത്തിന്ന് മുന്നിൽ നിന്ന് ഒരു ഫോട്ടോയും എടുത്താണ് അവിടെ നിന്ന് പുറത്തേക്കിറങ്ങിയത്.

ബസിൽ തന്നെ കയറി ടൗണിൽ എത്തി. അവിടെ കണ്ട ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു. മലബാറിന്റെ രുചിപെരുമ്മക്ക് തികച്ചും അപമാനകാരമായിരുന്നു ആ ഹോട്ടൽ. ഇവിടെ നിന്ന് വീണ്ടും ഒരു ഓട്ടോ പിടിച്ചു ഞങ്ങളുടെ താമസ സ്ഥലമായ അറബിക് കോളേജിൽ എത്തണം അവിടെ വഴിയാണ് ആദ്യൻപറ വെള്ളചാട്ടം (Adyanpara Waterfalls)

ആദ്യൻപറ വെള്ളചാട്ടം (Adyanpara Waterfalls)

ഓട്ടോയിൽ തന്നെ നേരെ ആദ്യൻപറ വെള്ളചാട്ടത്തിലേക്ക് വളവു തിരിവുകളും കയറ്റ ഇറക്കങ്ങളും നിറഞ്ഞ ചെറിയ വഴി. ഞങ്ങളെയും വഹിച്ചു ആ ഓട്ടോ വെള്ളച്ചാട്ടത്തിൽ എത്തി. പാസ്സും എടുത്തു വെള്ളച്ചാട്ടത്തിലേക്ക്. വലിയ ഉയരക്കാരൻ അല്ല ആദ്യൻപറ വെള്ളചാട്ടം മറിച്ച് ശക്തികാരനാണ്. 24 മരണങ്ങൾ നടന്നു എന്ന് അപായ ബോർഡുകൾ പറയുന്നു. ചുറ്റും സുരക്ഷാ വേലികൾ കെട്ടി ആളുകളെ വെള്ളച്ചാട്ടത്തിൽ നിന്ന് അകറ്റിയിരിക്കുന്നു. എന്നാലും മരണം വിളിക്കുന്നവർ ഈ വേലികൾ മറികടന്നു മരണത്തിന്റെ കരങ്ങളിൽ വിശ്രമിക്കും എന്നത് ലോക നീതി.

ഇന്നിയും ഒരുപാട് കാഴ്ചകൾ ചുറ്റിലുമുണ്ട്. നിലബുർ എന്ന ഒരുപാട് കാഴ്ചകൾ ഉള്ളിൽ ഒളിപ്പിച്ച നാട് മുന്നിൽ നിൽക്കുന്നു. സൂര്യൻ അസ്തമയം അറിയിച്ചു കഴിഞ്ഞു. കൂടണയാൻ സമയമായി. നേരെ താമസ സ്ഥലമായാ അറബിക്ക് കോളേജിലേക്ക്. ബാക്കി കാഴ്ചകൾ സമയം അനുവദിച്ചാൽ പിന്നീട് ആവാം എന്നു വിചാരിച്ചു. ഉറക്കം ഉണർന്നു നാളെ ഈ നാടിനോട് യാത്ര പറഞ്ഞു വന്ന ട്രെയിനിൽ ഷൊർണ്ണൂർ പിടിക്കണം. അവിടെ നിന്ന് കിട്ടുന്ന ട്രെയിനിൽ വീടിന്റെ അടുത്തേക്ക്. ഇങ്ങനെ കണക്കുകൾ കൂട്ടിയും കുറച്ചും ഉറക്കത്തിലേക്ക്.

------------------------------------------------------------------------------------------

കുറിപ്പ് : 3 വർഷം മുൻപ് നടന്ന യാത്ര ഓർമയിൽ നിന്ന് എഴുതിയത് കൊണ്ടു കൃത്യമായ യാത്ര ചിലവുകൾ ( ട്രെയിൻ ടിക്കറ്റ്, ബസ് ടിക്കറ്റ്, എൻട്രി പസ്സുകൾ ) പറയാൻ കഴിയുന്നില്ല.

എന്നിരുന്നാലും വളരെ ചിലവ് കുറഞ്ഞ ഒരു യാത്ര ആയിരുന്നു എന്നത് എടുത്തു പറയേണ്ടതില്ലല്ലോ.

നസിബ് വട്ടക്കയം